Sunday

അമ്മിണിയ്ക്ക് അവാർഡ് പുളിക്കുമോ...?

ഈ വർഷത്തെ സേവനരത്ന അവാർഡിന് തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബസ്റ്റാൻഡ് അമ്മിണി, അടിമാലി വാസു, സർവ്വശ്രീ അയ്യപ്പ ബൈജു തുടങ്ങിയവർ വരുന്ന ഒരാഴ്ചക്കാലത്തേയ്ക്ക് തങ്ങളുടെ സേവനങ്ങൾക്ക് അവധികൊടുക്കാൻ പ്രത്യേകം പ്രത്യേകം തീരുമാനമെടുത്തെന്ന്. ഇങ്ങനെ ഒരു തീരുമാനമെടുത്തത് അൽപ്പം കടന്ന കൈ ആയിപ്പോയെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിനു സർവ്വത്ര പിന്തുണകൊടുക്കാനാണ് കുമാരപുരത്തെ പൗരപ്രമുഖൻ കുമാരനുൾപ്പടെയുള്ളവരും തീരുമാനിച്ചതു പോലും.!

സാമൂഹ്യ സേവന രംഗത്തെ വ്യത്യസ്ഥതയുള്ള പരിഷ്കർത്താക്കൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്തേണ്ടത് ഉപരിപ്ലവത്തിന്റെ വക്താക്കൾ എന്നനിലയിൽ കുമാരപുരത്തെയും അതിന്റെ പ്രയോക്താക്കൾ എന്നനിലയിൽ മറ്റിടങ്ങളിലേയും സാമാന്യജനസമൂഹമാണ്. കുമാരപുരത്തിനും പുറത്ത് ജീവിച്ചറിയ്ക്കുന്നവരും മൺമറഞ്ഞുപോയവരുമായ സേവനസംഗമങ്ങളെയും കഴിവുതെളിയിച്ച ഇതര അമ്മിണിമാരെയും പ്രസ്തുത അവാർഡിനായി പരിഗണിയ്ക്കാത്തതിൽ നിഗൂഢമായ ലക്ഷ്യം തീർച്ചയായും ഉണ്ടാവും. അതിനെതിരേ പ്രതിഷേധവും സ്വാഭാവികമായും ഉണ്ടാവും.

കുമാരപുരത്തിന്റെ മാത്രമല്ല തൊട്ടയൽപക്കങ്ങളിലേയും സാമൂഹ്യസേവനരംഗത്തെ പ്രമുഖർക്കുമാത്രം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാ സേവനരത്ന ഈ ദേശത്തിനുമാത്രം അന്യമാകുന്നതിൽ എനിയ്ക്കും നിരാശയുണ്ട്. പകരം എത്ര ചെറുബഹുമതികൾ തിരുകിവച്ചാലും സേവനരത്നയാവില്ലല്ലോ.. ഇപ്പൊ കാലം ചെയ്തവർക്കാണോ കാത്തിരിയ്ക്കുന്നവർക്കാണോ അവാർഡുനൽകേണ്ടതെന്ന തർക്കമാണ് അവാർഡിന്റെ അലങ്കോല പ്രഖ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. പല ന്യായങ്ങളും ന്യായമില്ലാത്തവർക്കും ഉന്നയിയ്ക്കാൻ കഴിയും.

അമ്മിണിയുൾപ്പടെയുള്ളവർ അവാർഡു കൈപ്പറ്റിയതിനു ശേഷവും തങ്ങളുടെ മഹത്തായ സേവനങ്ങൾ തുടർന്നും നൽകുമെന്നതിന് യാതൊരുറപ്പുമില്ലത്രെ! നേരത്തേ പദ്മയും പാർവ്വതിയുമൊക്കെ കൈപ്പറ്റിയിട്ടുള്ളവർ വിവാദവിലക്കുകളാൽ ഉത്തമരാകുന്നത് കാണാതിരിയ്ക്കാനുമാകുന്നില്ല. അമ്മിണിമാരുടെ സേവനമേഖലകൾകൂടി അവാർഡിനായുള്ള തെരഞ്ഞടുപ്പിനു  പരിഗണിച്ചതു നല്ല കാര്യമാണെങ്കിലും ഇത്തരം അവാർഡുകൾ ആർക്ക് എങ്ങനെ കൃത്യമായി അർഹർക്കുതന്നെയെത്താം എന്നത് കുറച്ചുകൂടി ഗൗരവപൂർണ്ണമാക്കുന്നതു നല്ലതുതന്നെയാണ്. റിയൽ ഹീറോസിനുമാത്രം തിലകരത്ന നൽകിയാൽമതിയെന്ന് തീരുമാനിച്ചാൽത്തന്നെ അമ്മിണിയും അയ്യപ്പബൈജുവും വാസുവുമെല്ലാം അവരുടെ തനതുമേഖലകളിലെ റിയൽ ഹീറോസാണെന്നകാര്യം പ്രസക്തമാകുന്നുണ്ട്. ചില പ്രൊഫഷണലുകൾ സാമ്പത്തികമായും വ്യക്തിപരമായും നേട്ടത്തിനുവേണ്ടി മാത്രം പ്രവർത്തിയ്ക്കുമ്പോൾ ഇവർ ഒരു സമൂഹത്തിനു വേണ്ടിയാണു പ്രവർത്തിയ്ക്കുന്നതെന്ന് നമ്മൾ മറന്നുപോകരുത്. തെരുവിന്റെ ദേശീയഗാനം ഉച്ചത്തിൽ പാടാൻ അയ്യപ്പബൈജുമാർ മാത്രമാണുള്ളതെന്ന് മറക്കുകയുമരുത്.  അതുകൊണ്ടുതന്നെ അവാർഡിനർഹരാകേണ്ട ഹീറോകൾ ആര് എന്നത് നല്ലവണ്ണം ആലോചിയ്ക്കേണ്ട ഒന്നുതന്നെയാണ്.

അക്കാര്യത്തിൽ ഡോ. കഞ്‌ജ്‌ടു കുഞ്‌ടു ചൂണ്ടിക്കാണിയ്ക്കുന്നതുപോലെ കുറച്ചു നിർവ്വചനങ്ങൾ മാനദണ്ഡമാക്കുന്നത് നന്നായിരിയ്ക്കുമെന്ന് ഈയുള്ളവനും തോന്നുന്നുണ്ട്. ഈ മാനദണ്ഡം ആരോകട്ടെടുക്കുകയോ പാത്തുവയ്ക്കുകയോ ഒക്കെ ചെയ്തതുകൊണ്ട് കഴിഞ്ഞ ഏഴെട്ടുകൊല്ലമായി തിലകരത്ന നൽകാതിരുന്നതു നന്നായി. ഇടയ്ക്ക് ഇൻഡ്രീലു കൊടുത്ത് അടികാണുന്നതാണു രസം. അതുകൊണ്ടുതന്നെ എല്ലാക്കൊല്ലവും അവാർഡുനൽകുന്നതും ശരിയല്ല. ഒന്നുമില്ലെങ്കിലും നാലാളു കാണേണ്ട തടിയല്ലേ?

അല്ലേലും തിലകരത്നപോലുള്ള അവാർഡുകൾ മുലകുടിമാറാത്തവർക്ക്  കൊടുത്താൽ ഭാവിയിൽ അവർ മുലയിൽനിന്ന് കുടിമാറ്റാതിരുന്നാൽ പ്രശ്നമാവുമെന്ന പേടിയും അവാർഡു ജൂറിയ്ക്കുണ്ടെന്നാണു കേട്ടത്. ഇതിന് ഉറപ്പില്ലാത്തിടത്തോളം തൽക്കാലം മുലമറന്നവർക്കുതന്നെ കൊടുക്കുന്നതാണുചിതമെന്ന്  അവർ ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അതിന് ആരെയാണു കുറ്റം പറയേണ്ടതെന്ന് നിങ്ങൾ തീരുമാനിച്ചുകൊള്ളൂ. ഇടയ്ക്ക് ഒരു കൊച്ചിന്റെ വർത്താനവും കേട്ടു! കൊച്ചിന് അവാർഡുകൊടുക്കാൻ കൊച്ചിന്റെ തള്ള പറഞ്ഞില്ല എന്നതുതന്നെ ശരിയല്ല. അങ്ങനെ ആരെങ്കിലും പറയുന്നതുകേട്ട് കൊച്ചിനും തള്ളയ്ക്കും എന്തിനേറെ അമ്മിണിയ്ക്കുപോലും അവാർഡുനൽകാനാവില്ലെന്നും അങ്ങനെ കൊടുക്കാനുള്ള ഒന്നല്ല ഈ അവാർഡെന്നും തീരുമാനിയ്ക്കാൻ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത്? കൊച്ച് നിന്നുകൊണ്ടാണു കളിക്കുന്നതെന്നത് ഒരു കുറവായി കാണാനൊക്കുമോ, അതോ നിന്നുകൊണ്ട് കളിക്കാൻ പാടില്ലെന്നാണോ? അതോ നിന്നുകൊണ്ട് കളിയ്ക്കുന്നവരല്ലേ കൂടുതൽ കളിയ്ക്കുന്നത്? എന്തായാലും അങ്ങനെ നിന്നുകൊണ്ടു കളിക്കുന്നവന് അവാർഡുകൊടുക്കാൻ തീരുമനിച്ചാൽ നന്നായി ഇന്നും കളിക്കുന്ന കപിലനായിരിയ്ക്കും കൂടുതൽ അർഹത. അതുകഴിഞ്ഞു കൊച്ചിനെ കുളിപ്പിച്ചാൽ മതിയാകുമെന്നാണു തോന്നുന്നത്. നിന്നുകൊണ്ടുള്ള കളി മോശമാവാതിരിക്കട്ടെ, അല്ലെങ്കിൽ മോശമല്ലാത്തിധത്തിൽ നിന്നുകളിക്കട്ടെ..


എന്നാപ്പിന്നെ അഭിനയവും ധ്യാനവുമൊക്കെ തൊഴിലാക്കിയവർക്കുതന്നെ അങ്ങു കൊടുത്തൂടേ എന്തിനാണു ഇത്ര വിവാദങ്ങളൊക്കെയുണ്ടാക്കി കൊടുക്കുന്നതെന്നു ചോദിക്കരുത്. അടുത്തകാലത്തായി വിവാദങ്ങൾ മാത്രമാണ് നമുക്ക് സമ്പാദ്യമായി കുമിഞ്ഞുകൂടുന്നത്. ഇതിനായിട്ട് ഒരു കുറവുവരാൻ പാടില്ലല്ലോ! അതുകൊണ്ടുതന്നെ അമ്മിണിയും വാസുവും ബൈജുവും കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറെടുക്കുകയാണെന്നാണ് ഒടുവിൽ അറിയാൻ കഴിയുന്നത്.  തന്റെ സേവനങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിരത്തി പ്രശസ്തിയെടുക്കേണ്ടെന്ന തീരുമാനത്തിൽനിന്ന് വിഭിന്നമായി ഇനിമുതൽ ബസ്റ്റാൻഡ് അമ്മിണി തന്റെ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബസ്റ്റാൻഡിലും പൊതുജനങ്ങൾക്കു ദൃശ്യമാവുന്ന വിധത്തിലും മാത്രമേ തന്റെ പൊതുപ്രവർത്തനങ്ങൾ നടത്തൂ എന്നു തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പബൈജുവിനും ഏതാണ്ട് ഇതേ തീരുമാനം തന്നെയാണെന്നുമറിയുന്നു. അവാർഡുകിട്ടിയില്ലെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ വ്യതിചലനമുണ്ടാക്കാൻ അടിമാലി വാസു തയ്യാറല്ലെന്നാണ് കിട്ടിയ വിവരം. പേരിൽ മാത്രമല്ല നാലു പുത്തൻ തടയുന്ന ഏർപ്പാടിലല്ലാതെ തനിക്കു താല്പര്യമില്ല. ഇനി അമ്മിണിക്കോ ബൈജുവിനോ കിട്ടുന്ന അവാർഡുകളിലൊരെണ്ണം തൽക്കാലം താൻ അടിച്ചുമാറ്റിക്കൊള്ളാം. പിന്നീടുള്ള വിവാദം അതിനെക്കുറിച്ചാവട്ടെ. തൽക്കാലം കുമാരപുരവും അവിടത്തെ കുമാരകുമാരിമാരും സമാധാനത്തോടെ ഉറങ്ങുമെന്നുമാത്രം നമുക്കു പ്രത്യാശിയ്ക്കാം. കുമാരന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും...

Wednesday

കുമാരൻ കുമാരൻ തന്നെ..!

എറണാകുളത്തു മീറ്റാൻപോയപ്പോൾ മലയാളത്തിന്റെ സ്വന്തം ഹെവിവെയിറ്റ് ബ്ലോഗർ കണ്ണൂരുകാരൻ കുമാരൻ എന്ന കുമാരനെ കുമാരൻതന്നെ അടിച്ചുമാറ്റിക്കൊടുത്ത തൂലികകൊണ്ട് കൂടുതൽ സുന്ദരനാക്കിയപ്പോൾ....

Sunday

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

തിരക്കായിരുന്നു...
തിരക്കെന്നുപറഞ്ഞാൽ ഒരുമാതിരി വല്ലാത്ത തിരക്ക്!
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേർത്ത് സഞ്ചരിക്കാൻ ഈ തിരക്ക് അനിവാര്യമായി വന്നിരിക്കുന്നെന്നു പറയാം. ഈ സമയത്ത് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് സ്വപ്നേപി നിനച്ചതല്ല. ആവശ്യമുള്ള സമയങ്ങളിൽ ആവുന്നത്ര ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാവണം നാട്ടിലേയ്ക്കുള്ള യാത്ര ഏറ്റവും ആനന്ദദായകമായി അനുഭവപ്പെടുന്നത്. പുരോഗമനത്തിന്റെ പാതയിലൂടെ എന്റെ നാടും അതിദ്രുതം മുന്നേറിക്കാണും, അതങ്ങനെതന്നെ ആവണം. ഓണം കേറാമൂലകളെല്ലാം ഇന്ന് പരിഷ്കാരത്തിന്റെ പച്ചപ്പു തേടിക്കഴിഞ്ഞു. എന്റെ നാടിനും പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തോന്നിയെങ്കിൽ ഒരുപക്ഷേ അതും നല്ലതിനാവാം. മാനുഷികമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എന്റെ സമൂഹത്തിനുമാത്രം മാറ്റം വരാഞ്ഞാൽ മതിയായിരുന്നു.

റയിൽവേസ്റ്റേഷനിലും തിരക്കുതന്നെ, ഒന്നാം തീയതിത്തലേന്ന് ബീവറേജ് കോർപ്പറേഷൻ പരിസരത്തെ തിരക്കിനോളം വരില്ലെങ്കിലും അത്യാവശ്യം നല്ല തിരക്ക് ഓരോ ബോഗിയ്ക്കരികിലും കണ്ടു. അപ്പർബെർത്ത് തരപ്പെട്ടതു നന്നായി. ആരെയും ശല്യപ്പെടുത്താതെ അൽപ്പം നടുനിവർത്താം... തീവണ്ടിയിലെ പഴംപൊരിയും ചായയും കഴിച്ച് ബർത്തിലെ കരിയും തുടച്ച് വലിഞ്ഞുകേറിക്കിടന്നു.

മലകളുടേയും സ്റ്റെപ്പിയുടേയും കഥകളെ കനവിന്റെ മേമ്പൊടിയിൽ മുക്കി പ്രതീക്ഷയുടെ കണ്മുനചേർത്ത് ഒന്നുകൂടി തലോടാൻ അൽപ്പസമയംകിട്ടി. ചിംഗീസ് ഐത്മാത്തോവ് അല്ലേലും നല്ല എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നോവലുകൾ പലവുരു വായിച്ചതാണെങ്കിലും യാത്രകളിൽ കൂടെക്കരുതുന്നത്. ഉറക്കം വരാൻ വായിച്ചുകൊണ്ടുകിടക്കുക എന്നത് പണ്ടേയുള്ള ശീലമാണല്ലോ.

കണ്ണുകൾക്കു കനം കൂടിവരുന്നു. താഴെയുള്ളവർ ഭക്ഷണപ്പൊതികളുടെ വേസ്റ്റ് പുറത്തേയ്ക്കെറിഞ്ഞുതുടങ്ങി. ബാക്കിവായന വീട്ടിലെത്തിയിട്ടാവാം.. താമസിയാതെ കമ്പാർട്ടുമെന്റിലെ വിളക്കുകളണയും, അതിനുമുമ്പ് ഉറക്കം തുടങ്ങാം...

ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്തേയ്ക്കു പോകുമ്പോൾ എന്തുത്സാഹമാണ്! അരക്കുമിഠായിയും മുറിപ്പെൻസിലും ചോളപ്പൊടിയുമെല്ലാം കൂട്ടുകാരുമായി പങ്കുവക്കുകയും ചില്ലറ കലഹങ്ങളും തല്ലുകൂടലുമെല്ലാം നിർബാധം നടത്തുകയും ചെയ്തിരുന്ന പള്ളിക്കൂടമാണ്. ഇണചേർന്നപോലെ നിന്നിരുന്ന പിലാവിനും മാവിനുമിടയിൽ  നാലുകൊല്ലം ഡ്രൈവർപണിയെടുത്തത് ഇന്നലെക്കഴിഞ്ഞപോലെ ഓർമ്മയിൽവന്നു. ഒരിക്കൽക്കൂടി അവിടെച്ചെന്നിരിയ്ക്കണം. മൈതാനത്തിനുമപ്പുറം ഇടതൂർന്ന കശുമാവിൻ തോപ്പിലെ കൊഴിഞ്ഞ ചുള്ളികൾ കഞ്ഞിപ്പുരയിലെത്തിക്കുന്നവർക്ക് ഒരുതവി ഗോതമ്പുചോറ് ഏറെക്കിട്ടിയിരുന്നല്ലോ.

ബാല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നതുകൊണ്ടാവണം പള്ളിക്കൂടമെത്തിയതറിഞ്ഞില്ല. കുഞ്ഞുകൃഷ്ണപിള്ളസാർ മണ്മറഞ്ഞുകാണും,

ആരായിരിയ്ക്കും പുതിയ ഹെഡ്മാസ്റ്റർ..?

ചുറ്റുമതിലും അലങ്കാരഗേറ്റും പ്രതീക്ഷിച്ചുചെന്ന എന്ന അത്ഭുതപ്പെടുത്തിക്കളഞ്ഞു.

എല്ലാം ഏകദേശം പഴയതുപോലെത്തന്നെ പൊട്ടിയ ഓടുകളും കാലംചെയ്ത കഴുക്കോലുകളും എനിക്കു സ്വാഗതമോതി. മുറ്റത്തേയ്ക്കു കാൽ വച്ചപ്പോൾ വല്ലാത്തൊരു കുളിർമ അനുഭവപ്പെട്ടു...

കിത്തത്തീ സഗീറാ... വസ്‌മുഹാനമീറാ
ഷഹ്റുഹാ ജമീലൂ ളൈലുഹാ ത്വവീലൂ
ലഹ്‌ബുഹാ യുസല്ലി വഹ്‌യലികള്‌ല്ലി
തുള്‌ഹിറുൽമഹാറാ കൈത്തസീദ ഫാറാ...

അറബിപഠിക്കുന്നവർ ചൊല്ലിപ്പഠിച്ചത് കേട്ടുപഠിച്ചതാണ്. അന്ന് ഷംസുദ്ദീൻസാറുതന്ന മിഠായിയുടെ മധുരം ഓർമ്മവരുന്നു. ആ വർഷം അറബിപ്പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എനിയ്ക്കായിരുന്നല്ലോ. ചങ്ങാതിയായ മനുവിന്റെ അമ്മയുടെ പേര് സീതയെന്നറിയാവുന്നതുകൊണ്ട് അവനെക്കളിയാക്കാൻ അറബിപ്പദ്യത്തിന്റെ അവസാനവരി 'മനൂന്റമ്മ സീത'യെന്നാക്കിപ്പാടിയതിന് ചൂരൽക്കഷായം തന്നതും അതേ ഷംസുദ്ദീൻസാറായിരുന്നു.

ഓഫീസ് റൂമിൽനിന്ന് നീളൻ കുപ്പായവും കസവുകരമുണ്ടുമുടുത്ത് ഒരാൾ പുറത്തേയ്ക്കുവന്നു..
"ആരാ, മനസ്സിലായില്ലല്ലോ...."
കഷണ്ടികയറിയതലയിൽ അങ്ങിങ്ങുണ്ടായിരുന്ന വെള്ളിത്തലമുടിയും വെളുത്ത കുറ്റിത്താടിയുമൊഴിച്ചാൽ വലിയ മാറ്റമൊന്നും ആ രൂപത്തിൽ വരുത്തിയതായി തോന്നിയില്ല. എന്നാലും ചടങ്ങിനൊരു ചോദ്യമെറിഞ്ഞു.
"വിശ്വംഭരൻസാറല്ലേ...?"
"അതേ, എനിക്ക് ആളെ അത്രയങ്ങട്ട് പിടികിട്ടിയിട്ടില്ല ട്ടോ...."
"ഞാൻ കുമാരൻ... സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്...."
"കുമാരൻ... ഇല്ല ഓർമ്മ ശരിയ്ക്കങ്ങട്ട് കിട്ടുന്നില്ല..."
"പണ്ട് അറബിപ്പദ്യം ചൊല്ലിനടന്ന ആ പഴയ കുമാരനെ ഓർമ്മയില്ലേ...?"

മാഷിന്റെ ഓർമ്മകൾക്കും നരബാധിച്ചുവോ.. പ്രായംചെല്ലുമ്പോൾ എല്ലാരും ഇങ്ങനെയാവാം... ഓർമ്മകൾക്കു ഭംഗം വരാം..

"ഷംസുദ്ദീൻ സാറ്....?"
"മരിച്ചിട്ട് കൊല്ലം നാലുകഴിഞ്ഞു, കുറെക്കാലം കിടപ്പിലായിരുന്നു. ങാ.... പോയതുതന്നെ കാര്യം, അത്രയ്ക്കു കഷ്ടപ്പെട്ടു പാവം..."

നരകയറാത്ത ഓർമ്മകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്നതനുഗ്രഹമായി തോന്നി. പഴയകാലം കുറേയെങ്കിലും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടല്ലോ....

സ്കൂളിന്റെ പിന്നാമ്പുറത്തേയ്ക്കു നടക്കുമ്പോൾ മാഷും കൂടെവന്നു. ഏക്കർകണക്കിനു കശുമാവിൻ തോപ്പുകളുണ്ടായിരുന്നതു റബ്ബർമരങ്ങളായി മാറിയിരിയ്ക്കുന്നു. മൈതാനത്തെ മറ്റെല്ലാ മരങ്ങളെല്ലാം അകാലമൃത്യു വരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ വാഹനവും കാണാനില്ല. അങ്ങനെയൊരു മൈതാനവും മരങ്ങളും ഗോതമ്പുചോറു വിളമ്പിയ കശുമാവിൻതോട്ടവും അവിടെയുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാൻ പ്രയാസം തോന്നി. കഞ്ഞിപ്പുരയോടു ചേർന്ന് നീണ്ട മുള്ളുവേലികൊണ്ടു പള്ളിക്കൂടത്തിന്റെ അടിത്തറ വേർതിരിച്ചിരിക്കുന്നു.

നാളെ ഈ സ്കൂളുതന്നെ അപ്രത്യക്ഷമായേക്കാം...
കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ... കുഞ്ഞുകൃഷ്ണപിള്ളസാറിന്റെ എല്ലാമായിരുന്നു ആ പള്ളിക്കൂടം. പറമ്പും മറ്റു സ്വത്തുവകകളും വീതം വെച്ചുകൊടുത്തപ്പൊ സ്കൂളുമാത്രം ഒന്നിലും ഉൾപ്പെടുത്തിയില്ല. മക്കളെല്ലാം പരിഷ്കാരികളായി നഗരവാസികളായപ്പോൾ നാട്ടിൻപുറത്തെ നന്മയുടെ കലാലയം അനാഥത്വം രുചിച്ചുതുടങ്ങി. അധികം വൈകാതെതന്നെ നാടൻ പള്ളിക്കൂടങ്ങളിലൊന്നുകൂടി ചരിത്രം പോലുമല്ലാതായി മാറും. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം അത്ഭുതമല്ലല്ലോ... നാട്ടിൻപുറത്തെ നാടൻ പള്ളിക്കൂടം ഇന്നാർക്കാണു വേണ്ടത്! കിലോമീറ്ററുകൾ പോയിട്ട് മീറ്ററുകൾ നടക്കാൻ കുട്ടികൾക്കവസരമില്ലല്ലോ. സമയമില്ലായ്മയുടെ നിറവിൽ മത്തിപോലടുക്കിയ യാത്രയയപ്പ് നമുക്കു ശീലമായിക്കഴിഞ്ഞല്ലോ. അല്ലെങ്കിലും അഭ്യാസം പഠിക്കുന്നത് ഇക്കാലത്ത് നല്ലതുതന്നെ!

"കോഫീ...ഗ്..., കോഫീ..ഗ്..."

മനോഹര കാഴ്ചകൾക്കു ഭംഗം വരുത്തിയവനെതിരേ പ്രതികരിക്കാൻ തോന്നിയില്ല. നിദ്രയെ നിഷേധിച്ചുകൊണ്ട് അന്നം തേടുന്ന അനേകരിൽ ഒരുവന്റെ ശബ്ദമാണു കേട്ടതെന്നതാവാം കാരണം. പഴയതെങ്കിലും വാച്ചിലെ സൂചികൾ കൃത്യമായിത്തന്നെ കറങ്ങുന്നു. ആദ്യബസ്സുതന്നെ കിട്ടും, ചൂടുകാപ്പി ഉന്മേഷം പകരുന്നുണ്ട്.

കവലയിൽ ബസ്സിറങ്ങിയപ്പോൾത്തന്നെ പ്രതീക്ഷതെറ്റാതെ ഒരു വിളിയെത്തി.
"കുമാരോ... "
കവലയുടെ കാവൽക്കാരൻ കൊച്ചാപ്പിച്ചേട്ടൻ!
മക്കളെല്ലാം വലിയ ഉദ്യോഗസ്ഥർ, വലിയനിലയിൽ ജീവിക്കുന്നവർ. അവർക്കുപക്ഷേ നാടൻ കൊച്ചാപ്പിച്ചേട്ടനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്..! അതങ്ങനെയാണ്, അനുഭവിക്കാനും വേണം യോഗം. നല്ലകാലത്ത് നാലാളെ നന്നായറിഞ്ഞു സഹായിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു നാട്ടാരെന്തായാലും നന്ദികേടുകാട്ടിയില്ല.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നു പാടിയതാരാണ്?

വാതിൽക്കൽത്തന്നെ ശ്രീമതിയുണ്ടായിരുന്നു... ജീവിതത്തിന്റെ വലിയൊരളവു കഴിഞ്ഞുപോകുമ്പോഴും അതിലെ ചെറിയൊരളവുമാത്രം ഒരുമിച്ചുകഴിയാൻ വിധിയ്ക്കപ്പെട്ടവരാണല്ലോ അധികവും. ഒരുമയുടെ മാധുര്യം ഇപ്പോഴെങ്കിലും അനുഭവിച്ചുതുടങ്ങാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.!

"യാത്ര സുഖമായിരുന്നോ....?"
"ഉം... ഇടയ്ക്ക് ദുയ്ഷേന്റെ സ്കൂളുവരെ ഒന്നു പോയി..."

അവൾക്കു മനസ്സിലായെന്നു തോന്നുന്നു. നല്ലപാതിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ചിലപ്പോഴെങ്കിലും സാഹിത്യം പറയാറുണ്ട്. തീവണ്ടിയുടെ താരാട്ടലിലുണർന്ന ഗൃഹാതുരത്വത്തിന്റെ കിനാവിനെക്കുറിച്ച് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ.

"ഇടയ്ക്ക് നന്നായൊന്നുറങ്ങിയെന്നു സാരം...."
അവൾക്കു കാര്യം പിടികിട്ടിയെന്നുറപ്പായി, വായനാശീലം അല്ലേലും നല്ലതുതന്നെ...


ദുയ്ഷേനെയറിയില്ലേ...?
ചിംഗീസ് ഐത്മാത്തോവിന്റെ "ആദ്യത്തെ അദ്ധ്യാപക"നിലെ നായകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ പള്ളിക്കൂടവും എല്ലാർക്കും മാതൃകയാവേണ്ടതാണ്. പക്ഷേ ദുയ്ഷേനേയും അൽത്തിനായ് സുലൈമാനോവയെയും അറിയുന്ന വായനക്കാർ ഇന്നെത്രപേരുണ്ട്..? ഓർമ്മകളുടെ പോപ്ലാർകുരുന്നുകളെ തലയിലേറ്റാൻ എവിടെ നേരം! വെറുതേയല്ല വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത്!

നാളെ രാവിലേതന്നെ സ്കൂളിൽ പോണം. ബാല്യകാല സുഹൃത്തുക്കൾ പലരും ദൈവനഗരവാസികളായിക്കഴിഞ്ഞു. ശേഷിച്ചവരിൽ കഴിയുന്നവരെ കാണണം.. ചങ്ങാത്തം പുതുക്കണം.. ഇനിയുള്ള നാളുകൾ അവർക്കൊപ്പമാണല്ലോ... മുള്ളുവേലികളെ ചുമക്കാനുള്ള ശേഷി അവർ കൈവരിച്ചിട്ടില്ലെന്നു കരുതാം.. എല്ലാം പഴയതുപോലെതന്നെയുണ്ടാവാം, അല്ലെങ്കിൽ സ്വപ്നദർശനത്തിനന്ത്യത്തിൽ സംഭവിച്ചതുപോലെ വെട്ടിയൊതുക്കിയിട്ടുണ്ടാവാം... 


(ചിത്രം വരച്ചുതന്നതിന് പ്രിയ ബ്ലോഗർ സുഹൃത്ത് നൗഷാദ് അകമ്പാടത്തിനോടു കടപ്പാട് )

Friday

കൊട്ടോട്ടീലെ കുഞ്ഞാവ

ജ്യേഷ്ടത്തിയുടെ മകളുടെ മകനാ... കാഷിഫ് മിൻഹാജ് എന്നു പേരുമിട്ടു. കഴിഞ്ഞ വാരം നാട്ടിൽ പോയപ്പൊ ഇവന്റെ നാൽപ്പതാം ദിവസത്തെ ചരടുകെട്ടിന് കൂടിയപ്പൊ എടുത്തതാ, അങ്ങനെ കൊട്ടോട്ടീം മുത്തശ്ശനായി...!

Monday

ആഘോഷങ്ങൾ - ആഭാസങ്ങളും

ഒരു പുതിയ വർഷം പിച്ചവച്ചു തുടങ്ങുകയാണ്. സംഭവ ബഹുലമെന്ന് വിശേഷിപ്പിയ്ക്കാവുന്ന, ലോകത്തിന്റെ മുക്കിലും മൂലയിലും സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളും സമരങ്ങളുമൊക്കെ കൊടുംബിരികൊണ്ട പലതും വിജയത്തിലെത്തിച്ചേർന്നിട്ടുള്ള ഒരു വർഷമാണ് വിടപറയുന്നതെന്നും നമുക്കറിയാം. പോയവർഷത്തെ വിലയിരുത്താനല്ല ഈ പോസ്റ്റ്. പുതുവർഷം കടന്നുവരുമ്പോൾ എല്ലാ വർഷങ്ങളിലുമെന്നപോലെതന്നെ സമൂഹം, വിശേഷിച്ച് യുവസമൂഹം ആ പുതുവർഷത്തെ ആഘോഷിയ്ക്കുവാനുള്ള, ആഘോഷം കൊഴുപ്പിയ്ക്കുവാനുള്ള, കെങ്കേമമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട് നമുക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ. കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചുകൊണ്ട് പലപ്പോഴും സംഘട്ടനങ്ങളും ആക്രമണങ്ങളുമൊക്കെ അരങ്ങുതകർത്തുകൊണ്ടാണ് പുതുവത്സരപ്പിറവി ആഘോഷിക്കപ്പെടാറുള്ളത് എന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നുണ്ട്. എത്രകോടിയുടെ മദ്യം ഈ സമൂഹം പുതുവത്സരം പ്രമാണിച്ച് കുടിയ്ക്കും എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാമറിയും.

ഒരു പുതിയ വർഷം നമ്മിലേയ്ക്ക് വിരുന്നെത്തുമ്പോൾ കടന്നുവരുമ്പോൾ ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ആനന്ദിയ്ക്കാൻ പാടില്ല എന്ന് അർത്ഥമില്ല. ഒരു പുതിയ കാലവും കാര്യവും കടന്നുവരുമ്പോഴും ആരംഭിയ്ക്കുമ്പോഴുമൊക്കെ ന്യായമായും സന്തോഷിയ്ക്കാറുണ്ട്. ഒരു കുഞ്ഞുപിറക്കുമ്പോൾ, ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോൾ, ഒരു പുതിയ വാഹനം തരപ്പെടുത്തുമ്പോഴൊക്കെ നമ്മൾ സന്തോഷിയ്ക്കാറുണ്ട്. എന്നാൽ കേവലം പുതുവത്സരത്തിന്റെ ആഗമനം മാത്രമല്ല ഇവിടെ സംഭവിയ്ക്കുന്നത്. ഒരു പുതിയ വർഷം കടന്നുവരുമ്പോൾ ഒരു വർഷം നമ്മോട് വിടപറയുന്നു എന്നതുകൂടി ഇവിടെ സംഭവിയ്ക്കുന്നുണ്ടെന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. അതുകൊണ്ടാണ് സന്തോഷ പ്രകടനങ്ങൾ എത്തരത്തിലുള്ളതായിരിയ്ക്കണം  അല്ലെങ്കിൽ ഒരു പുതിയ വർഷം കടന്നുവരുമ്പോൾ എന്തെല്ലാം വികാരങ്ങളാണ് ഒരു മനുഷ്യന്റെ മനസ്സിലുണരേണ്ടത് ഇതൊക്കെ വിവേകമതികളായിട്ടുള്ള ആളുകൾ എന്നു വിളിയ്ക്കുന്ന നമ്മൾ വളരെ ഗൗരവപൂർവ്വം ചിന്തിയ്കേണ്ട കാര്യമാണ് എന്നു പറയുന്നത്. മൂക്കറ്റം ലഹരിയിൽ ആറാടിക്കൊണ്ടാണോ പുതുവത്സരം ആഘോഷിയ്ക്കേണ്ടത്, ചെണ്ടകൊട്ടിയും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചുമാണോ പുതുവത്സരത്തെ നം വരവേൽക്കേണ്ടത്, തെരുവുകളിൽ ആഭാസ നൃത്തം ചവിട്ടിയും അഴിഞ്ഞാട്ടം നടത്തിയുമാണോ പുതുവത്സരത്തിനു സ്വാഗതമോതേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം ആധുനിക മനുഷ്യസമൂഹം ചിന്തിയ്ക്കേണ്ടതുണ്ട്. ഇതിന് മതത്തിന്റെയോ ജാതിയുടേയോ വ്യത്യാസമില്ല. ആരും മോശക്കാരാവാതിരിയ്ക്കാൻ വേണ്ടുവോളം ശ്രദ്ധിയ്ക്കുന്നുണ്ടല്ലോ.! അതുകൊണ്ടാവണം ബുദ്ധിജീവികളും മതനേതാക്കളും സാമൂഹ്യനേതാക്കളുമൊക്കെ നമ്മുടെ നാടിനെ ഗ്രസിച്ചുകൊണ്ടിരിയ്ക്കുന്ന ഇത്തരത്തിലുള്ള അനാചാരങ്ങൾ വേണ്ടുവോളം ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നത്. ലഹരി ഉപയോഗിയ്ക്കാത്തവർ പോലും ആഭാസനടനങ്ങളിൽക്കൂടിയെങ്കിലും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്.

ഒരു വലിയ ജാഗ്രത നാട്ടുകാരും രക്ഷിതാക്കളും മതനേതാക്കളും കാത്തു സൂക്ഷിയ്ക്കണമെന്ന് സൂചിപ്പിയ്ക്കാതിരിയ്ക്കാനാവില്ല. വിടപറയുന്ന വർഷത്തെ സംബന്ധിച്ചിടത്തോളം അതല്ലെങ്കിൽ ഓരോ നിമിഷവും മുള്ളിന്മേൽക്കളികളിക്കുന്ന സമയകാലങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തികളും തങ്ങൾ കഴിഞ്ഞുപോകുന്ന സമയത്തെയും കാലത്തെയും സംബന്ധിച്ച് ബോധാന്മാരാവേണ്ടതുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നു പറയുന്നത്, അതല്ലെങ്കിൽ സമയം എന്നു പറയുന്നത് ധാരാളം ഗുണപാനങ്ങൾ സമയത്തെക്കുറിച്ചുള്ള ചിന്തയിലും ആലോചനയിലും ആവൃതമാക്കാൻ ആത്മാർത്ഥമായിത്തന്നെ ശ്രമിയ്ക്കേണ്ടതുണ്ട്. വിവേകശാലികൾക്ക്  ഭാവിയെക്കുറിച്ച് ചിന്തിയ്ക്കൽ ഒഴിവാക്കാൻ പറ്റാത്തതാണെന്നും അവിവേകമായ സ്വഭാവ രീതികൾ തങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. കഴിഞ്ഞകാലത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു പുതിയ കാലം യഥാർത്ഥ മനുഷ്യർക്കില്ല അല്ലെങ്കിൽ ഒരു ഇന്നലയെ അവഹേളിച്ചുകൊണ്ടുള്ള ഒരു നാളെ അവന്റെ മുന്നിലില്ല എന്നതു തന്നെയാണ് വാസ്തവം. അങ്ങനെയാകുമ്പോൾ കഴിഞ്ഞ വർഷങ്ങളെ മറന്നുകൊണ്ടുള്ള ഒരു പുതിയ വർഷം അവന്റെ മുന്നിലില്ല. ഒരു പുതുവത്സര ആഘോഷത്തിന്റെ പ്രസക്തി തീരെ ഇല്ലാതാവുന്നു. അതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്, കഴിഞ്ഞ കാലഘട്ടത്തിന്റെ മഹത്വത്തെ സംബന്ധിച്ച് നാം ചിന്തിയ്ക്കേണ്ടതുണ്ട് എന്നതിനു പ്രസക്തിയേറുന്നത്. അതുകൊണ്ടുതന്നെ പുനർചിന്തനം നമ്മുടെ നിത്യ ആചാരമാക്കേണ്ടി വരുന്നു.

സൂര്യാസ്തമയങ്ങൾ നയനമനോഹരം തന്നെയാണ്. അണയാൻ പോകുന്നേരമാണ് ആ പ്രഭയെന്നത് മറക്കാതെയാവണമെന്നുമാത്രം. ഓരോ ദിവസവും സൂര്യനസ്തമിയ്ക്കുമ്പോൾ എന്തൊക്കെയാണ് താൻ അന്നന്നു ചെയ്തതെന്നും എന്തൊക്കെയാണ് താൻ ചെയ്യാതെ മാറ്റിവച്ചതെന്നും പരിശോധിയ്ക്കേണ്ടതുണ്ട്. ഓരോ പുതിയ ദിവസവും മാസവും വർഷവും നമ്മെ സംബന്ധിച്ചിടത്തോളം ആത്മവിചാരണയുടെ സമയങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ വിചാരണ നടത്തുന്നവരെ നമുക്ക് മനുഷ്യരെന്നു വിളിയ്ക്കാം. ക്രമംകെട്ട രീതിയിൽ മനസ്സും ശരീരവും പ്രവർത്തിപ്പിയ്ക്കാൻ പ്രേരണനൽകുകയും പ്രോത്സാഹിപ്പിയ്ക്കുകയും ശീലിപ്പിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന തലതിരിഞ്ഞ സംസ്കാരവും സംസാരവും ഇന്ന് നമ്മുടെ സമൂഹത്തിൽ അധികരിച്ചുകൊണ്ടിരിയ്ക്കുന്നു. അതിൽത്തന്നെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യക്തികളുടെ ജന്മദിനങ്ങൾ ആഘോഷിയ്ക്കുക എന്നത്. വലിയ സമ്മേളനങ്ങൾ തന്നെ നാം അവയ്ക്കുവേണ്ടി സംഘടിപ്പിയ്ക്കാറുണ്ട്. നമ്മുടെ ആഘോഷങ്ങൾക്ക് നാം ന്യായീകരണങ്ങൾ നിരത്താൻ നാം മത്സരിയ്ക്കാറുണ്ട്. ഒരു വർഷം നമ്മോടു വിടപറയുമ്പോൾ വരാൻ പോകുന്ന പുതിയ വർഷത്തെ അവഗണിച്ചു മുന്നോട്ടു പോകണമെന്നല്ല. പോയവർഷത്തെ തന്റെ പ്രവർത്തനത്തിൽ, ജീവിതത്തിൽ താൻ എത്രമാത്രം സംതൃപ്തനായിരുന്നു, മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണോ താൻ ചെയ്തു കൂട്ടിയിട്ടുള്ളത് എന്നു വിലയിരുത്തിയതിനു ശേഷം മാത്രം മതി പുതുവത്സരാഘോഷമെന്നാണ് എനിയ്ക്കുതോന്നുന്നത്.

കടമകളും കർത്തവ്യങ്ങളും കാറ്റിൽപ്പറത്തി തോന്നിയതുപോലെ ജീവിയ്ക്കുന്നവന് പുതുവത്സരമാഘോഷിയ്ക്കാൻ എന്താണവകാശം! തകർന്നുകൊണ്ടിരിയ്ക്കുന്ന തന്റെ ആയുസ്സിനെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലാ എന്നത് അത്ഭുതം തന്നെയാണ്. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിന്തിയ്ക്കേണ്ടതും. ഓരോ ദിനവും കഴിഞ്ഞുപോകുന്നത് തന്റെ ജീവന്റെ വൃക്ഷത്തിൽ നിന്ന് ആയുസ്സിന്റെ ഓരോ ഇലകളേയും പൊഴിച്ചുകൊണ്ടാണെന്നത് നാം മറന്നുപോകുന്നു. അതുകൊണ്ടുതന്നെ സമയം നമുക്ക് ഏറ്റവും വിലപ്പെട്ടതാണ്. മനുഷ്യൻ എവിടെയെങ്കിലും കൂടുതലായി ശ്രദ്ധിയ്ക്കേണ്ടതുണ്ടെങ്കിൽ, പിശുക്കുകാണിയ്ക്കേണ്ടതുണ്ടെങ്കിൽ അവന്റെ സമയം ഉപയോഗപ്പെടുത്തുന്നതിലാവണം എന്നത് യാഥാർത്ഥ്യമാണ്. സമയമാണ് നമുക്ക് ഏറ്റവും ദുർല്ലഭമായിമാത്രം ലഭ്യമാകുന്നത്, നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാകാത്തതും.

Popular Posts

Recent Posts

Blog Archive